Malankara Nazrani

The Ecumenical News Portal

 

 

 

 

 

 

HOME

ARCHIVES

Matrimonial

Christian Songs

Support Us

 

ഇരുമുന്നണികളോടും സമദൂരം: യാക്കോബായ സഭ

കൊച്ചി: ഇരുമുന്നണികളോടും സമദൂരമെന്നതാണ്‌ എക്കാലത്തേയും നയമെന്നു യാക്കോബായ സഭ. സഭയിലെ അംഗങ്ങള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരാണ്‌. അതുകൊണ്ടുതന്നെ ഏതെങ്കിലും മുന്നണിയോടോ പാര്‍ട്ടിയോടോ സഭയ്‌ക്ക് സവിശേഷ പ്രതിപത്തിയില്ലെന്ന്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയോഗം വിലയിരുത്തി. 

മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ലക്ഷ്യം മനുഷ്യനന്മയാണെങ്കിലും ഉദ്ദേശം രണ്ടാണ്‌. അതുകൊണ്ട്‌ മതം രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മതത്തിലും ഇടപെടുന്നതു ശരിയല്ല. പിറവം ഉപ തെരഞ്ഞെടുപ്പിലും സഭാ നിലപാടില്‍ മാറ്റമുണ്ടാകില്ല. 

ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ പ്രസ്‌താവനകളും നിലപാടും സംബന്ധിച്ച്‌ നീതിന്യായ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യം കണ്ടെത്താന്‍ നടപടികളുണ്ടാകണം. 

കോലഞ്ചേരി പള്ളിയില്‍ മാത്രമല്ല തര്‍ക്കം നിലനില്‍ക്കുന്ന എല്ലാ പള്ളികളിലും ജനഹിതമനുസരിച്ചുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. സമുദായ കേസില്‍ സുപ്രീം കോടതിയുടെ 95 ലെ വിധി അംഗീകരിക്കാതെ യാക്കോബായ പള്ളികളില്‍ പ്രശ്‌നമുണ്ടാക്കാനുള്ള നീക്കങ്ങളെ ശക്‌തമായി നേരിടുമെന്ന്‌ യോഗം വ്യക്‌തമാക്കി. പള്ളിയും സ്വത്തുക്കളും ഇടവക വിശ്വാസികളുടെയാണെന്ന സുപ്രീം കോടതി വിധി മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയാറാകണം. ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയില്‍ അഞ്ചു മണിക്കൂര്‍ വീതം അനുവദിച്ചുകിട്ടിയ സമയത്ത്‌ കുര്‍ബാന അര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന്‌ സര്‍ക്കാരിനോട്‌ യോഗം ആവശ്യപ്പെട്ടു. ഇടവക സ്വത്തുക്കള്‍ കൈവശപ്പെടുത്തി അനുഭവിക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കങ്ങളെ എന്തു വിലകൊടുത്തും ഇടവകാംഗങ്ങള്‍ക്കൊപ്പം നിന്നു ചെറുക്കും. ചിലര്‍ ചേര്‍ന്നു 1934 ല്‍ രൂപീകരിച്ച ട്രസ്‌റ്റിന്‌ നൂറ്റാണ്ടുകള്‍ മുമ്പു പണിത പള്ളികളില്‍ അവകാശമുണ്ടെന്ന വാദം അസംബന്ധമാണ്‌. 

പണം മുടക്കി പള്ളിയും സ്‌ഥാപനങ്ങളും നിര്‍മിച്ച ഇടവകക്കാരാണ്‌ അതിന്റെ ഉടമസ്‌ഥര്‍. അവര്‍ ചേര്‍ന്നുള്ള ട്രസ്‌റ്റ് യോഗമാണ്‌ ഇടവകയുടെ പരമോന്നത സമിതി. ഇടവക ഭരണം അവരെ ഏല്‍പിക്കാതെ, ബഹുഭൂരിപക്ഷത്തിനും സമ്മതമല്ലാത്ത വൈദികരെ അയച്ച്‌ പള്ളികള്‍ പിടിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇടവകാംഗങ്ങളെ തെറ്റിധരിപ്പിച്ചുള്ള ഈ നീക്കം വിലപ്പോവില്ലെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ അറിയിച്ചു.